പ്രഭാസിനെയും പൃഥ്വിരാജിനെയും പ്രധാന കഥാപാത്രങ്ങളാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന സലാർ റിലീസിനൊരുങ്ങുമ്പോൾ, ചിത്രത്തിലെ പൃഥ്വിരാജിന്റെ പ്രകടനത്തെക്കുറിച്ച് സംവിധായകൻ പ്രശാന്ത് നീൽ പറഞ്ഞതാണ് ചർച്ചയാകുന്നത്.
പൃഥ്വിരാജ് വളരെ പ്രാധാന്യമുള്ള കഥാപാത്രമായാണ് ചിത്രത്തിലെന്ന് പ്രശാന്ത് നീൽ പറഞ്ഞു. പൃഥ്വിരാജിന് തിരക്കഥ ഇഷ്ടമാകില്ലെന്നാണ് ആദ്യം കരുതിയിരുന്നതെന്നും എന്നാൽ അദ്ദേഹത്തിനത് വളരെയധികം ഇഷ്ടമായെന്നും ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തില്‍ സംവിധായകൻ വെളിപ്പെടുത്തി.
‘വരദരാജ മന്നാർ എന്ന കഥാപാത്രം ആര് ചെയ്യണമെന്ന് ഞങ്ങൾ ഏറെക്കാലം ആലോചിച്ചു. ഒരുപാട് പേരുകൾ മുന്നിലെത്തി. പക്ഷേ എൻ്റെ മനസിൽ ആദ്യം മുതലേ വന്ന പേര് പൃഥ്വിരാജിന്റേതായിരുന്നു. ഒരു താരം എന്നതിനെക്കാൾ ഉപരി ഒരു ഗംഭീര നടനെ ഞങ്ങൾക്ക് വേണമായിരുന്നു. അദ്ദേഹവുമായി സമയമെടുത്ത് ചർച്ചകൾ നടത്തി. തിരക്കഥ കേട്ടുകഴിയുമ്പോൾ അദ്ദേഹം സമ്മതിക്കില്ലെന്നാണ് ഞാൻ കരുതിയിരുന്നതെങ്കിലും അദ്ദേഹത്തിന് തിരക്കഥ ഒരുപാടിഷ്ടമായി.
വരദരാജ മന്നാറെ ഗംഭീരമായാണ് പൃഥ്വിരാജ് അവതരിപ്പിച്ചിരിക്കുന്നത്. ഒരു സംവിധായകനെപ്പോലെയാണ് അദ്ദേഹം ചിന്തിക്കുന്നതെന്ന് വെെകാതെ മനസിലായി. പൃഥ്വിരാജ് പങ്കുവച്ച ചില നിർദ്ദേശങ്ങൾ വളരെയധികം മികച്ചതായിരുന്നു. നടൻ എന്നതിലുപരി ഒരു മികച്ച അസിസ്റ്റൻറ് ഡയറക്ടർ കൂടിയായിരുന്നു അദ്ദേഹം. സലാർ ചെയ്തതിന് പൃഥ്വിയോട് ഒരുപാട് നന്ദിയുണ്ട്. പ്രഭാസിന്റേയും പൃഥ്വിരാജിന്റേയും ചിത്രമാണ് സലാർ. പൃഥ്വിരാജ് ഇല്ലാതെ സലാർ ഇത്തരത്തിൽ ചെയ്യാനാകുമായിരുന്നില്ലെന്ന് ചിത്രം കണ്ടു കഴിഞ്ഞപ്പോൾ എനിക്ക് മനസിലായി’.– പ്രശാന്ത് നീൽ പറഞ്ഞു.
ഡിസംബർ 22ന് ചിത്രം തിയേറ്ററുകളിലെത്തും.