പാലക്കാട് പട്ടാമ്പിയിൽ യുവതിയെ റോഡിൽ കുത്തി വീഴ്ത്തി സുഹൃത്ത് പെട്രോളൊഴിച്ച് കത്തിച്ചത് കൃത്യമായ ആസൂത്രണത്തിന് ഒടുവിലെന്ന് പൊലീസ്. കൊല്ലപ്പെട്ട പ്രവിയെ സുഹൃത്ത് സന്തോഷ് പ്രണയം നിരസിച്ചതിന്റെ പേരിൽ നിരന്തരം ഭീഷണിപ്പെടുത്തുകയും ജീവിക്കാൻ അനുവദിക്കില്ലെന്ന് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിരുന്നതിന്റെയും തെളിവുകൾ പൊലീസിന് ലഭിച്ചു. ഇരുവരുടെയും ഫോൺ രേഖകളിലെ തെളിവുകൾക്കൊപ്പം യുവതിയുടെ ബന്ധുക്കളും സമാനമായ മൊഴിയാണ് നൽകിയിട്ടുള്ളത്.
സന്തോഷിന്റെ സ്ഥാപനത്തിലെ ജോലി ഉപേക്ഷിച്ച് പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ ജീവനക്കാരി ആയതിന് പിന്നാലെ യുവതിയെ അപായപ്പെടുത്തുക ലക്ഷ്യമാക്കി സന്തോഷ് പലതവണ ഇരുചക്ര വാഹനത്തിൽ പിന്തുടർന്നിരുന്നു. ഇരുവരും തമ്മിൽ സൗഹൃദത്തിനൊപ്പം കൂടിയ അളവിൽ സാമ്പത്തിക ഇടപാടുണ്ടായിരുന്നതിന്റെ തെളിവുകളും പൊലീസിന് ലഭിച്ചു. തന്റെ വിവാഹ അഭ്യർഥന നിരസിച്ച് മറ്റൊരു ജീവിതം തിരഞ്ഞെടുക്കാനുള്ള യുവതിയുടെ തീരുമാനവും സന്തോഷിന്റെ പ്രകോപനത്തിന് കാരണമെന്നാണ് പൊലീസ് നിഗമനം.
പ്രവിയുടെ അടിവയറിന് താഴെയും നെഞ്ചിലുമാണ് ആഴത്തിൽ കുത്തേറ്റത്. കഴുത്തിൽ കത്തി കൊണ്ട് വരഞ്ഞ പാടുകളും ഫൊറൻസിക് പരിശോധനയിൽ കണ്ടെത്തി. പ്രവിയയെ കൊലപ്പെടുത്തി അര മണിക്കൂറിനുള്ളിൽ സന്തോഷ് സഹോദരന്റെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ചെന്നാണ് പൊലീസ് നിഗമനം. തൃശൂർ മെഡിക്കൽ കോളജിലെ പോസ്റ്റുമോർട്ടത്തിന് ശേഷം ഇരുവരുടെയും മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. ഇരുവരുടെയും ഫോൺ രേഖകളിലെ തെളിവുകൾക്കൊപ്പം യുവതിയുടെ ബന്ധുക്കളും സമാനമായ മൊഴിയാണ് നൽകിയിട്ടുള്ളത്.