Monday 11 March 2024 11:42 AM IST : By പി.ഡി. സനീഷ്

മോഷണക്കേസിൽ പിടിയിലായി, ചുരുളഴിച്ചത് ക്രൂരമായ ഇരട്ടക്കൊലപാതകം; പൊലീസിന്റെ അന്വേഷണ മികവില്‍ പ്രതി അറസ്റ്റില്‍

idukki-drishyam-murder

വെറുമൊരു മോഷണക്കേസിനു പിന്നാലെ ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിച്ചത് ഇടുക്കി ജില്ലാ പൊലീസിന്റെ അന്വേഷണ മികവ്. മാർച്ച് രണ്ടിന് പുലർച്ചെ 4.30ന് ആണ് കട്ടപ്പനയിലെ വർക്‌ഷോപ്പിൽ മോഷണശ്രമത്തിനിടെ നിതീഷും വിഷ്ണുവും പിടിയിലായത്. കക്കാട്ടുകടയിൽ വാടകയ്ക്കു താമസിക്കുന്ന ഇവർ ഏതു നാട്ടുകാരാണെന്നു കൃത്യമായ നിശ്ചയം ഉണ്ടായിരുന്നില്ല. മോഷണക്കേസിൽ പിടിയിലായവരുടെ ചിത്രവും മറ്റും വാർത്തയായതോടെയാണ് ഇവരുടെ ബന്ധുക്കളിൽ ചിലർ വിവരം അന്വേഷിച്ചെത്തിയത്. 

2016 ൽ കട്ടപ്പന സാഗരാ ജംക്‌ഷനിൽ വിഷ്ണുവിന്റെ പിതാവ് വിജയന്റെ പേരിലുണ്ടായിരുന്ന വീടും സ്ഥലവും 90 ലക്ഷം രൂപയ്ക്ക് വിറ്റശേഷം നാട്ടിൽ നിന്നു പോയ ഈ കുടുംബം എവിടെയാണെന്ന് ബന്ധുക്കൾക്കുപോലും ധാരണ ഉണ്ടായിരുന്നില്ല. മോഷണക്കേസിലെ പ്രതികളായ ഇരുവരെയും കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണത്തിന് എത്തിയ പൊലീസ് സംഘം കക്കാട്ടുകടയിലെ വീട്ടിൽ വിജയന്റെ ഭാര്യ സുമയെയും മകളെയും കണ്ടെത്തി. വീട്ടിൽനിന്ന് പുറത്തിറങ്ങാതെ ഒറ്റമുറിയിൽ പൂട്ടിയിട്ട നിലയിലായിരുന്നു ഇവർ. ഇവർക്കൊപ്പം വിജയനെ കാണാതിരുന്നത് ബന്ധുക്കളിൽ സംശയം ജനിപ്പിച്ചു. 

വീട്ടിൽനിന്നു പുറത്തിറങ്ങാതെ കഴിഞ്ഞിരുന്ന സുമയിൽ നിന്നും മകളിൽ നിന്നും കൊലപാതകം സംബന്ധിച്ച് ചില സൂചനകൾ ലഭിച്ചെങ്കിലും ഒറ്റപ്പെട്ട ജീവിതം നയിച്ച് മാനസികമായി തളർന്ന നിലയിലായിരുന്ന ഇവരുടെ മൊഴി വിശ്വാസയോഗ്യമായിരുന്നില്ല. തുടർന്ന് മോഷണക്കേസിൽ റിമാൻഡിലായിരുന്ന നിതീഷിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതോടെയാണ് ഇരട്ടക്കൊലപാതകം മറ നീക്കി പുറത്തുവന്നത്. ഇടുക്കി ജില്ലാ പൊലീസ് മേധാവി ടി.കെ.വിഷ്ണു പ്രദീപിന്റെ നേതൃത്വത്തിൽ കട്ടപ്പന ഡിവൈഎസ്പി പി.വി.ബേബി, എസ്എച്ച്ഒ എൻ.സുരേഷ്‌കുമാർ എന്നിവരുൾപ്പെടെയുള്ള സംഘം ദിവസങ്ങൾ നീണ്ട അന്വേഷണത്തിലൂടെയാണ് സമാനതകളില്ലാത്ത കൊലപാതകക്കേസിന്റെ ചുരുളഴിച്ചത്.

ക്രൂരതയുടെ നാൾവഴി

∙ ഏകദേശം 10 വർഷം മുൻപ്: വിജയന്റെ മകളുടെ കയ്യിലെ ബുദ്ധിമുട്ട് പൂജയിലൂടെ മാറ്റാമെന്നു വിശ്വസിപ്പിച്ച് നിതീഷ് അവരുടെ കുടുംബത്തിനൊപ്പം ചേരുന്നു.

∙ 2016: വിജയന്റെ മകളിൽ നിതീഷിന് കുഞ്ഞ് ജനിക്കുന്നു.

∙ 2016 ജൂലൈ: അഞ്ചു ദിവസം പ്രായമുള്ള ശിശുവിനെ നിതീഷ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി കുഴിച്ചുമൂടുന്നു.

∙ 2016: ശിശുവിന്റെ കൊലപാതകശേഷം വിജയനും കുടുംബവും സാഗരാ ജംക്‌ഷനിലെ ഭൂമിയും വീടും വിറ്റ് കക്കാട്ടുകടയിലെ വാടകവീട്ടിലേക്ക്.

∙ 2023 ഓഗസ്റ്റ്: വാടകവീട്ടിൽ വച്ച് വിജയനെ നിതീഷ് ചുറ്റികയ്ക്ക് തലയ്ക്കടിച്ചു കൊലപ്പെടുത്തുന്നു.

∙ 2024 മാർച്ച് 2: കട്ടപ്പനയിലെ വർക്‌ഷോപ്പിൽ മോഷണശ്രമത്തിനിടെ വിഷ്ണുവും നിതീഷും പിടിയിലാകുന്നു.

∙ മാർച്ച് 9: നിതീഷിനെ ചോദ്യം ചെയ്യപ്പോൾ ഇരട്ടക്കൊലപാതകത്തിന്റെ വിവരങ്ങൾ പുറത്ത്. 

∙ മാർച്ച് 10: നിതീഷ് കാട്ടിക്കൊടുത്ത സ്ഥലത്തു നടത്തിയ പരിശോധനയിൽ വിജയന്റെ മൃതദേഹാവശിഷ്ടം കണ്ടെത്തുന്നു.

Tags:
  • Spotlight