ബെംഗളൂരുവില്‍ സ്കൂള്‍ കെട്ടിടത്തില്‍ നിന്നുവീണു നാലുവയസുകാരി മരിച്ച സംഭവത്തില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണവുമായി മാതാപിതാക്കള്‍ രംഗത്ത്. മരണത്തിൽ സ്കൂളിലെ ആയയ്ക്കു പങ്കുള്ളതായി സംശയിക്കുന്നുവെന്നും വിശദമായ അന്വേഷണം വേണമെന്നും മാതാപിതാക്കള്‍ ആവശ്യപ്പെട്ടു.
സ്‌കൂള്‍ അധികൃതരുടെ അലംഭാവമാണ് അപകടത്തിന് ഇടയാക്കിയതെന്നും കുടുംബം ആരോപിച്ചു. ഇന്നലെ രാത്രിയാണു കോട്ടയം മണിമല സ്വദേശി ജിറ്റോ ടോമി ജോസഫിന്റെ മകള്‍ ജിയന്ന ആൻ ജിറ്റോ ചികിത്സയിൽ ഇരിക്കെ മരിച്ചത്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഇന്നു സ്വദേശമായ കോട്ടയത്തേക്കു കൊണ്ടുപോകും.
ബെംഗളൂരു ഹെന്നൂര്‍ ചലിക്കരെ ഡല്‍ഹി പ്രീ സ്‌കൂളില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് കളിക്കുന്നതിനിടെ കുട്ടി ചുമരില്‍ തലയടിച്ച് വീണെന്നാണ് സ്‌കൂള്‍ അധികൃതര്‍ മാതാപിതാക്കളെ അറിയിച്ചത്. എന്നാല്‍, ഉയരത്തില്‍ നിന്ന് വീണപ്പോഴുള്ള മാരകമായ പരുക്കുകളാണ് കുട്ടിയുടെ ദേഹത്തുള്ളതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. രണ്ടാം നിലയിലെ ടെറസില്‍ നിന്ന് താഴേക്ക് വീണതായി സംശയിക്കുന്നെന്നും പരാതിയില്‍ പറയുന്നു.
സംഭവത്തില്‍ രണ്ട് ആയമാരെ പൊലീസ് ചോദ്യം ചെയ്ത് വരുകയാണ്. കെട്ടിടത്തിന് മുകളില്‍ നിന്ന് കുട്ടി വീണിട്ടും അടുത്തുള്ള ക്ലിനിക്കില്‍ മാത്രമാണ് കുട്ടിയെ എത്തിച്ചത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിട്ടും കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചില്ലെന്നും വീട്ടുകാര്‍ പറയുന്നു.