വാഹനപകടത്തില്‍ റോഡരികിൽ കിടന്ന് ചോരവാര്‍ന്ന് യുവാവിന് ദാരുണാന്ത്യം. കാറിടിച്ച യുവാവ് ഏകദേശം 20 മിനിറ്റോളം പരുക്കേറ്റ് റോഡരികിൽ ചോരവാർന്നു കിടന്നു. യുവാവ് മരിച്ചെന്നു കരുതി ജനങ്ങള്‍ കാഴ്ചക്കാരായി നിന്നപ്പോൾ, ഓടിയെത്തിയ രണ്ട് അധ്യാപികമാർ ഇടപെട്ടാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
കോടംതുരുത്ത് മഴത്തുള്ളി വീട്ടിൽ പരമേശ്വരന്റെ മകൻ ധനീഷാണ് (29) മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് മൂന്നിന് ദേശീയപാതയിൽ കോടംതുരുത്ത് ഗവ. എൽപി സ്കൂളിനു മുന്നിലായിരുന്നു അപകടം. അറക്കാനുള്ള തടി മില്ലിൽ കൊടുത്ത ശേഷം ട്രോളിയുമായി മടങ്ങുകയായിരുന്ന ധനീഷിനെയും കാൽനട യാത്രക്കാരനായ രാഹുലിനെയും (30) നിയന്ത്രണം വിട്ട കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. രാഹുലിനു പരുക്കേറ്റെങ്കിലും ബോധമുണ്ടായിരുന്നു.
കാർ യാത്രക്കാർ വിളിച്ചുവരുത്തിയ ആംബുലൻസിൽ രാഹുലിനെ ആശുപത്രിയിലേക്കു കൊണ്ടുപോയി. ചോരയിൽ കുളിച്ചു ചലനമറ്റു കിടന്നിരുന്ന ധനീഷ് മരിച്ചെന്നു കരുതി ആംബുലൻസിൽ കയറ്റിയില്ല. സംഭവം നടന്ന ഉടന്‍ തന്നെ ആളുകള്‍ ഓടികൂടിയെങ്കിലും യുവാവ് മരിച്ചെന്ന് കരുതി ആളുകളും ആശുപത്രിയില്‍ കൊണ്ടുപോകാന്‍ തയാറായില്ല.
ഗവ. എൽപി സ്കൂളിൽ പഠിപ്പിച്ചുകൊണ്ടിരുന്ന അധ്യാപികമാരായിരുന്ന എം.ധന്യയും ജെസി തോമസും റോഡിലെ ആൾക്കൂട്ടം കണ്ടാണ് അന്വേഷിച്ചെത്തിയത്. ഇരുവരും ചേർന്നു ധനീഷിനെ നിവർത്തിക്കിടത്തി നാഡിമിടിപ്പ് പരിശോധിച്ചപ്പോളാണ് ജീവന്‍ ഉണ്ടെന്ന് മനസിലായത്. അധ്യാപികമാർ തന്നെ അതുവഴി വന്ന വാഹനം കൈകാട്ടി നിർത്തി.
ധനീഷിനെ അന്വേഷിച്ച് അപ്പോഴേക്കും സഹോദരൻ നിധീഷ് എത്തിയിരുന്നു. എല്ലാവരും ചേർന്നു തുറവൂർ ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഗുരുതര പരുക്കോടെ രാഹുൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സ്കൂട്ടർ യാത്രികയെ രക്ഷിക്കാനുള്ള ശ്രമത്തിൽ കാർ വെട്ടിച്ചതാണ് അപകടത്തിന് കാരണമെന്നു പൊലീസ് പറഞ്ഞു.